ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വിവാഹ വീട്ടിലുണ്ടായ നാടിനെ നടുക്കിയ സ്ഫോടനത്തിൽ വധൂവരന്മാരടക്കം എട്ടുപേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ ജനവാസ മേഖലയിലുള്ള ഒരു വീട്ടിലായിരുന്നു അപകടം. വിവാഹ സൽക്കാരത്തിന് ശേഷം നവദമ്പതികളും ബന്ധുക്കളും ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ അതിശക്തമായി പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകരുകയും സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അപകടത്തിൽ ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗ്യാസ് ചോർച്ചയോ അശ്രദ്ധമായി കൈകാര്യം ചെയ്തതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആഘോഷങ്ങൾക്കിടയിൽ സംഭവിച്ച ഈ വലിയ ദുരന്തം ഇസ്ലാമാബാദിലെ ജനങ്ങളെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.



