പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അന്വേഷണ സംഘം തിരുവല്ലയിലെത്തിച്ച് തെളിവെടുത്തു. പത്തനംതിട്ട എ.ആർ ക്യാമ്പിൽ നിന്നാണ് രാഹുലിനെ തെളിവെടുപ്പിനായി തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിലെത്തിച്ചത്. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന ഈ ഹോട്ടലിലെ ജീവനക്കാരുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള രാഹുലിനെ തെളിവെടുപ്പിന്റെ ഭാഗമായി വരും ദിവസങ്ങളിൽ അടൂരിലെ വീട്ടിലും പാലക്കാട്ടെ ഫ്ലാറ്റിലും എത്തിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കേസിൽ നിർണായകമാകുന്ന മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തുകയാണ് പോലീസിന്റെ പ്രധാന ലക്ഷ്യം. പരാതിക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയതായി ആരോപിക്കപ്പെടുന്ന ഈ ഉപകരണങ്ങൾ വീണ്ടെടുക്കുന്നതിലൂടെ കേസിലെ ദുരൂഹതകൾ നീക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഹോട്ടലിലെ തെളിവെടുപ്പിന് ശേഷം രാഹുലിനെ തിരികെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ജനുവരി 15-ന് ശേഷം രാഹുലിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.



