ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. അസ്തിയ ഗ്രാമവാസിയായ ഷെയ്ഖ് മകന്ദർ മുഹമ്മദ് (35) ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കൊലപാതകത്തിന്റെ ഭീകരത പുറംലോകം അറിഞ്ഞത്. കന്നുകാലികളെ കൊണ്ടുപോയിരുന്ന പിക്കപ്പ് വാനിലെ സഹായിയായിരുന്നു മകന്ദർ.
ഇരുമ്പ് പൈപ്പുകളും മാരകായുധങ്ങളുമായി എത്തിയ സംഘം മകന്ദറിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും നിർബന്ധിപ്പിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ മകന്ദർ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. വാഹനമോടിച്ചിരുന്ന ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ആദ്യം കേസ് എടുക്കാൻ മടിച്ച പോലീസ്, വാഹനം മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കുടുംബം നൽകിയ പരാതിയെത്തുടർന്ന് കൊലപാതകത്തിന് കേസെടുക്കാൻ പോലീസ് തയ്യാറായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷയിൽ ഭരണമാറ്റം ഉണ്ടായതിന് ശേഷം വർഗീയ അക്രമങ്ങൾ വർദ്ധിക്കുകയാണെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഈ ദാരുണമായ കൊലപാതകം നടന്നിരിക്കുന്നത്.



