തിരുവനന്തപുരം: ക്ഷേത്ര പൂജാരിയുടെ നിരന്തരമായ പീഡനത്തെത്തുടർന്ന് മനംനൊന്ത് പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ പൂജാരി വിഷ്ണുവിനെ (22) പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ഇയാൾ ദീർഘകാലമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം പെൺകുട്ടി അമിത അളവിൽ ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡനവിവരം പുറംലോകമറിഞ്ഞത്.
ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ മൊഴിയെടുപ്പിലാണ് പൂജാരിയുടെ ക്രൂരതയെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിജിറ്റൽ തെളിവുകൾക്കായി പ്രതിയുടെ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.



