തെഹ്‌റാൻ: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ എതിർത്തു. പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യയെ കൂടാതെ ചൈന ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ എതിർപ്പ് രേഖപ്പെടുത്തി. എന്നാൽ 47 അംഗ കൗൺസിലിൽ 25 രാജ്യങ്ങളുടെ പിന്തുണയോടെ പ്രമേയം പാസ്സായി. 15 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്ന പ്രമേയം, അവിടെ നടക്കുന്ന വസ്തുതാന്വേഷണ ദൗത്യത്തിന്റെ കാലാവധി നീട്ടാനും നിർദ്ദേശിക്കുന്നുണ്ട്.
നിർണ്ണായകമായ ഈ ഘട്ടത്തിൽ തങ്ങളെ പിന്തുണച്ചതിന് ഇറാൻ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. ഇന്ത്യയുടെ നിലപാട് നീതിയോടും ദേശീയ പരമാധികാരത്തോടുമുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തിന്റെ തുടർച്ചയായാണ് ഈ പിന്തുണയെ ഇറാൻ കാണുന്നത്. ചബഹാർ തുറമുഖ വികസനത്തിൽ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇറാൻ, നയതന്ത്ര മേഖലയിലെ ഇന്ത്യയുടെ ഈ ഉറച്ച നിലപാടിനെ ഏറെ പ്രാധാന്യത്തോടെയാണ് വിലയിരുത്തുന്നത്.



