റിയാദ്: സൗദി അറേബ്യയെ ശക്തവും സമൃദ്ധവുമാക്കുന്നതിൽ രാജ്യത്തിന്റെ ഭരണനേതൃത്വം കാണിക്കുന്ന അചഞ്ചലമായ പ്രതിബദ്ധതയെയും അർപ്പണബോധത്തെയും സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ പ്രശംസിച്ചു. റിയാദിൽ ചേർന്ന കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സിന്റെ 98-ാമത് സെഷനിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് അനുഭവിക്കുന്ന വളർച്ചയും ഐശ്വര്യവും സുസ്ഥിരതയും ഇസ്ലാമിക ശരീഅത്ത് നിയമങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഭരണാധികാരികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശുദ്ധ മസ്ജിദുകളിലും മക്കയിലെയും മദീനയിലെയും തീർഥാടന കേന്ദ്രങ്ങളിലും ഹജ്ജ്, ഉംറ തീർഥാടകർക്ക് സമാധാനപരമായും സുരക്ഷിതമായും ആരാധനകൾ നിർവ്വഹിക്കാൻ സൗകര്യമൊരുക്കുന്നതിൽ ഭരണകൂടം വലിയ പ്രാധാന്യമാണ് നൽകുന്നത്. ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനും ശരീഅത്ത് അധിഷ്ഠിതമായ വിധികൾ പുറപ്പെടുവിക്കുന്നതിനും കൗൺസിലിനെ ഭരണനേതൃത്വം ശാക്തീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. റോയൽ കോർട്ട്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വിവിധ സർക്കാർ വിഭാഗങ്ങൾ നൽകിയ സുപ്രധാന വിഷയങ്ങൾ കൗൺസിൽ ചർച്ച ചെയ്തതായി ജനറൽ സെക്രട്ടറി ഷെയ്ഖ് ഫഹദ് അൽ മജീദും വ്യക്തമാക്കി. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരും പണ്ഡിതരും ഉൾപ്പെട്ട കമ്മിറ്റികൾ ചർച്ചകളിൽ പങ്കുചേർന്നു.



