കൊല്ലം: ദേശീയപാതയിൽ നെടുവത്തൂർ താമരശ്ശേരി ജംഗ്ഷന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന് തീപിടിക്കുകയും എഴുകോൺ അമ്പലത്തുംകാല സ്വദേശിയായ അഭിഷേക് (27) സംഭവസ്ഥലത്തുതന്നെ വെന്തുമരിക്കുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൈലം സ്വദേശി സിദ്ധിവിനായക് (20) ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
അപകടത്തിൽപ്പെട്ട മറ്റ് രണ്ട് യുവാക്കളായ ജീവൻ (21), ആദർശ് (20) എന്നിവർ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുദിശകളിൽ നിന്നുമെത്തിയ ബുള്ളറ്റും മറ്റൊരു ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച അഭിഷേകിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



