ആലപ്പുഴ: ബലാത്സംഗക്കേസിൽ അറസ്റ്റിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ 18 ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചിതനായി. മൂന്നാം ബലാത്സംഗക്കേസിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് രാഹുൽ മാവേലിക്കര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 50,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് പ്രധാന വ്യവസ്ഥകൾ. കൂടാതെ, അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
രാഹുൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ സബ് ജയിലിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത് നേരിയ സംഘർഷത്തിന് കാരണമായി. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് ഏതാനും പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രാഹുലിന്റെ അഭിഭാഷകൻ നേരത്തെ തന്നെ പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ബലാത്സംഗക്കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി, നിലവിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കണ്ടാണ് ജാമ്യം നൽകിയത്. അതേസമയം, ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.



