തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയിൽ ഗതാഗതം യാഥാർഥ്യമാക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് 2026-ലെ കേരള ബജറ്റ്. വിവാദത്തിലായ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതിക്ക് പകരമായി ‘കേരള ഹൈസ്പീഡ് റെയിൽ’ എന്ന പേരിൽ പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയും സാങ്കേതിക അനുമതിയോടെയും മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്ന് ധനമന്ത്രി വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദപരവും ജനവാസ മേഖലകളെ കുറഞ്ഞ രീതിയിൽ മാത്രം ബാധിക്കുന്നതുമായ ഒരു പുതിയ അലൈൻമെന്റായിരിക്കും ഈ പദ്ധതിക്ക് ഉണ്ടാവുകയെന്നാണ് സൂചന. സിൽവർ ലൈൻ പദ്ധതി നേരിട്ട ശക്തമായ ജനരോഷവും സാങ്കേതിക തടസ്സങ്ങളും കണക്കിലെടുത്താണ് പുതിയ രൂപരേഖ തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചത്. സ്റ്റാൻഡേർഡ് ഗേജ് പാതയ്ക്ക് പകരം ഇന്ത്യൻ റെയിൽവേയുടെ ബ്രോഡ്‌ഗേജ് പാതകളുമായി ചേർന്നുപോകുന്ന രീതിയിലായിരിക്കും പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. വടക്കൻ കേരളത്തെയും തെക്കൻ കേരളത്തെയും വേഗത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.



