റിയാദ്: സൗദി അറേബ്യയിൽ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിർണ്ണായക വിധിയുമായി ലേബർ അപ്പീൽ കോടതി. തൊഴിലുടമ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ, മുൻകൂട്ടി നോട്ടീസ് നൽകാതെ തന്നെ ജോലി ഉപേക്ഷിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. സൗദി തൊഴിൽ നിയമത്തിലെ 81-ാം വകുപ്പ് പ്രകാരമാണ് ഈ ഉത്തരവ്. തൊഴിലുടമ കരാറിലെ അടിസ്ഥാന ബാധ്യതകൾ ലംഘിച്ചാൽ യാതൊരുവിധ പിഴയോ ശിക്ഷാ നടപടിയോ ഭയപ്പെടാതെ തന്നെ തൊഴിലാളിക്ക് കരാർ റദ്ദാക്കാമെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
ഒരു സ്വകാര്യ സ്ഥാപനം ശമ്പളം വൈകിപ്പിച്ചതിനെതിരെ തൊഴിലാളി നൽകിയ കേസിൽ കീഴ് കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് ഈ സുപ്രധാന തീരുമാനം. ശമ്പളം കൃത്യസമയത്ത് നൽകുക എന്നത് തൊഴിൽ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അതിൽ വീഴ്ച വരുത്തുന്നത് ഗുരുതരമായ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ ജോലി വിടുന്ന തൊഴിലാളികൾക്ക് നിയമപരമായ എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടത് സ്ഥാപനങ്ങളുടെ ബാധ്യതയാണെന്നും കോടതി ഓർമ്മിപ്പിച്ചു.



