തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ ഉയർന്ന വ്യാപക പരാതികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു. പരാതികൾ പരിശോധിച്ചു ആവശ്യമായ നടപടി സ്വീകരിക്കാൻ രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകി. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി ‘സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി’ ഉൾപ്പെടെയുള്ള സംഘടനകൾ നൽകിയ നിവേദനത്തെത്തുടർന്നാണ് ഈ നീക്കം. തട്ടിപ്പ് കേസ് പ്രതിക്ക് പുരസ്കാരം നൽകുന്നത് നിയമവിരുദ്ധമാണെന്നും കോടതിയെ സമീപിക്കുമെന്നും എസ്.എൻ.ഡി.പി സംരക്ഷണ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.
വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി 21-ഓളം കേസുകളിൽ വെള്ളാപ്പള്ളി പ്രതിയാണെന്നും മുൻപ് പത്മ പുരസ്കാരങ്ങളെ അധിക്ഷേപിച്ച വ്യക്തിക്ക് ഇത് നൽകുന്നത് പുനഃപരിശോധിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പൊതുരംഗത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന് പത്മഭൂഷൺ പ്രഖ്യാപിച്ചത്. മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖർക്ക് ലഭിച്ച അതേ പുരസ്കാരം വെള്ളാപ്പള്ളിക്ക് നൽകുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ ഈ പുരസ്കാരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.



