മലപ്പുറം: തിരൂനാവായയിൽ സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ അയൽവാസി പിടിയിലായി. പൂളമംഗലം സ്വദേശിയായ പുത്തൻപീടിയേക്കൽ ഷാക്കിർ (34) ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. എസ്‌ഐആർ വെരിഫികേഷന് എന്ന വ്യാജേന സാരി ധരിച്ചെത്തിയ പ്രതി, രേഖകൾ എടുക്കാൻ മുറിയിലേക്ക് പോയ വീട്ടമ്മയെ പിന്നിൽനിന്ന് ഉപദ്രവിച്ച് മൂന്ന് പവന്റെ സ്വർണ്ണമാല കവരുകയായിരുന്നു. പൂളമംഗലം പാക്കച്ചിറ കരിങ്കപ്പാറ ഹംസ ഹാജിയുടെ ഭാര്യ നഫീസയുടെ മാലയാണ് ഇയാൾ കവർന്നത്.
പ്രതി സ്ത്രീവേഷത്തിലായിരുന്നെങ്കിലും ശബ്ദത്തിലൂടെ ഇയാൾ പുരുഷനാണെന്ന് നഫീസ തിരിച്ചറിഞ്ഞിരുന്നു. മൽപിടുത്തത്തിനിടെ പ്രതി അവിടെ ഉപേക്ഷിച്ചുപോയ പുസ്തകമാണ് കേസിൽ നിർണ്ണായക തെളിവായത്. കഴുത്തിനും വിരലുകൾക്കും പരിക്കേറ്റ വീട്ടമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മോഷണം നടത്തിയ ആഭരണങ്ങൾ ഷാക്കിറിന്റെ വീട്ടിൽനിന്നുതന്നെ പോലീസ് കണ്ടെടുത്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ലഹരി മരുന്നിന് അടിമയായ പ്രതി പണത്തിന് വേണ്ടിയാണ് ഈ സാഹസികമായ മോഷണത്തിന് മുതിർന്നതെന്ന് പോലീസ് അറിയിച്ചു.



