പാലക്കാട്: കഞ്ചിക്കോട്ട് യുവാവ് സഹോദരന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷന് സമീപം പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ആർ. ബാബു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാബുവിന്റെ സഹോദരൻ ആർ. സതീഷിനെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് ബാബുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
ബാബുവിന്റെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റ പാടുകൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരൻ സതീഷ് പിടിയിലായത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



