കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി താലൂക്ക് ഓഫീസിന് സമീപം ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചത്. ദീപക്കിന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ, ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ, ഭീഷണിപ്പെടുത്തലുകൾ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.
ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ദീപക്കിനെ ഇവർ നിരന്തരം ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കസ്റ്റഡി കാലാവധിയിൽ ഷിംജിതയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദീപക്കിന്റെ ഫോൺ രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. ശനിയാഴ്ച വൈകുന്നേരത്തോടെ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.



