റിയാദ്: രാജ്യത്തെ വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെത്തുടർന്ന് 74 സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് സൗദി വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതും ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസ സേവനങ്ങൾ നൽകിയതും ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാലാണ് മന്ത്രാലയത്തിന്റെ ഈ കർശന നടപടി. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികളുടെ സുരക്ഷയും മെച്ചപ്പെട്ട പഠനസൗകര്യങ്ങളും ഉറപ്പാക്കുന്നതിനുമുള്ള നിരന്തര പരിശോധനകളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലൈസൻസ് റദ്ദാക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഈ സ്കൂളുകളിലെ വിദ്യാർഥികളെ തൊട്ടടുത്തുള്ള മറ്റ് സർക്കാർ, സ്വകാര്യ സ്കൂളുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള കെട്ടിട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ആവശ്യമായ സാങ്കേതിക സൗകര്യങ്ങളുടെ കുറവും ചില സ്കൂളുകൾക്കെതിരെയുള്ള നടപടിക്ക് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ തുടരുമെന്നും മന്ത്രാലയം സ്കൂൾ മാനേജ്‌മെന്റുകൾക്ക് മുന്നറിയിപ്പ് നൽകി.



