മാനന്തവാടി: വയനാട് മാനന്തവാടി എരുമത്തെരുവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീർ (44) മരിച്ചു. വ്യാഴാഴ്ച രാത്രി 10.30-ഓടെ മാനന്തവാടി-തലശ്ശേരി റൂട്ടിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. കാറിലുണ്ടായിരുന്ന ഭാര്യ നജ്മുന്നിസ, മക്കളായ നിബ്രാൻ, നിസാൻ, ആയിഷ എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക സൂചനകൾ നൽകുന്നത്. സജീർ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. എരുമത്തെരുവിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയ കാർ പെട്ടെന്ന് ആളിപ്പടരുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാറിനുള്ളിൽ നിന്ന് പെട്രോൾ നിറച്ച രണ്ട് കാനുകൾ കണ്ടെത്തിയതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.



