21.2 C
Saudi Arabia
Tuesday, February 10, 2026
spot_img

സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി പ്രസവിക്കാൻ നിർബന്ധിക്കാനാവില്ല; ഗർഭച്ഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ഒരു സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭാവസ്ഥ മുന്നോട്ട് കൊണ്ടുപോകണമെന്ന് നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. 30 ആഴ്ച ഗർഭിണിയായ പതിനേഴുകാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റിസ് നാഗരത്‌ന ഉൾപ്പെട്ട ബെഞ്ച് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. അവിവാഹിതയായ പെൺകുട്ടിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് തിരുത്തിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടൽ. സ്ത്രീയുടെ പ്രത്യുത്പാദന സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകിയ കോടതി, പ്രസവിക്കാൻ ആഗ്രഹിക്കാത്ത ഒരാളെ അതിന് നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി.

അവിവാഹിതയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുന്നത് സമൂഹത്തിൽ നിന്നുണ്ടാകുന്ന കുറ്റപ്പെടുത്തലുകൾക്കും ഗുരുതരമായ മാനസിക ആഘാതത്തിനും കാരണമാകുമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. ഗർഭച്ഛിദ്രത്തിന് തീരുമാനമെടുക്കാൻ വൈകിയാൽ പോലും വ്യക്തിയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കോടതി ചൂണ്ടിക്കാട്ടി. “ആരുടെ താൽപര്യമാണ് നമ്മൾ സംരക്ഷിക്കേണ്ടത്? ഗർഭസ്ഥ ശിശുവിന്റേതോ അതോ പ്രസവിക്കുന്ന അമ്മയുടേതോ?” എന്ന് കോടതി ചോദിച്ചു. നിയമപരമായ കാലപരിധി കഴിഞ്ഞുവെന്ന കാരണത്താൽ ഡോക്ടർമാർ ഗർഭച്ഛിദ്രത്തിന് വിസമ്മതിക്കുമ്പോൾ സ്ത്രീകൾ വ്യാജ ഡോക്ടർമാരെ സമീപിക്കാൻ നിർബന്ധിതരാകുന്നുവെന്ന ആശങ്കയും ജസ്റ്റിസ് നാഗരത്‌ന പങ്കുവെച്ചു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം നിശ്ചിത ആഴ്ചകൾക്ക് ശേഷം കോടതിയുടെ അനുമതിയോടെ മാത്രമേ ഗർഭച്ഛിദ്രം സാധ്യമാകൂ എന്ന ഘട്ടത്തിലാണ് സുപ്രീംകോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

Related Articles

- Advertisement -spot_img

Latest Articles