ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ ആരാധനാലയത്തിലുണ്ടായ ശക്തമായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഷെഹ്സാദ് ടൗൺ മേഖലയിലെ ടർലായി ഇമാംബർഗാഹിലാണ് ദാരുണമായ സംഭവം നടന്നത്. സ്ഫോടനത്തിൽ 169 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. വിശ്വാസികൾ ഒത്തുകൂടിയ സമയത്ത് അകത്തേക്ക് കടക്കാൻ ശ്രമിച്ച ചാവേറിനെ പ്രധാന കവാടത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് ഇയാൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നാലെ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (PIMS) പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സംഭവസ്ഥലത്ത് പോലീസും രക്ഷാപ്രവർത്തകരും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ വർഷം നവംബറിൽ ഇസ്ലാമാബാദിലെ ജി 11 മേഖലയിലുള്ള കോടതിക്ക് പുറത്ത് നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെ തലസ്ഥാന നഗരിയെ വീണ്ടും നടുക്കുന്ന വലിയൊരു ഭീകരാക്രമണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.



