വാഷിംഗ്ടൺ: 2020-ലെ ഗാൽവാൻ താഴ്വരയിലെ ഇന്ത്യ-ചൈന സൈനിക സംഘർഷത്തിന് തൊട്ടുപിന്നാലെ ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി ട്രംപ് ഭരണകൂടം. വൈറ്റ് ഹൗസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകളിലാണ് ചൈനയുടെ ഈ പ്രകോപനപരമായ നീക്കത്തെക്കുറിച്ച് പരാമർശിക്കുന്നത്. ഇന്ത്യയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ചൈന ആണവ പരീക്ഷണം നടത്തിയതെന്ന് അമേരിക്ക ആരോപിക്കുന്നു. ചൈനയുടെ ലോപ് നൂർ പരീക്ഷണ കേന്ദ്രത്തിൽ നടന്ന ഈ പ്രവർത്തനങ്ങൾ ആഗോള സുരക്ഷയ്ക്ക്ക്ക് വലിയ ഭീഷണിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച ഗാൽവാൻ സംഘർഷത്തിന് ശേഷം ചൈന തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കാനും അയൽരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനും ആസൂത്രിതമായി നീങ്ങിയെന്നാണ് ട്രംപ് ടീമിന്റെ കണ്ടെത്തൽ. തങ്ങൾ ആണവ പരീക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന ചൈനയുടെ അവകാശവാദം പച്ചക്കള്ളമാണെന്നും ഉപഗ്രഹ ചിത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇത് ശരിവെക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചൈനയുടെ ഇത്തരം സുതാര്യമല്ലാത്ത നീക്കങ്ങൾ ഏഷ്യൻ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും അമേരിക്കൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.



