കൊച്ചി : എറണാകുളം മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ സെയ്ദ് അലി (24) ആണ് കൊല്ലപ്പെട്ടത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. താമസസ്ഥലത്തുണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയും സെയ്ദ് അലിക്ക് മാരകമായി കുത്തേൽക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് സെയ്ദ് അലിയുടെ സുഹൃത്തുക്കളും ഒപ്പം താമസിച്ചിരുന്നവരുമായ മൂന്ന് അതിഥി തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കമാണോ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഉടൻ വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.



