ചെന്നൈ: ഷൂട്ടിംഗിനായി ചെന്നൈയിലെത്തിയ മലയാളി യുവനടിയെ ഹോട്ടൽ മുറിയിൽ വെച്ച് അതിക്രമിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ടി നഗറിലെ ഹോട്ടലിൽ പാർട്ട് ടൈം ജീവനക്കാരനായ നാഗപട്ടണം സ്വദേശി സയ്യിദ് അഫ്രീദിയാണ് പിടിയിലായത്. മുറിയിലെ ഫോൺ കേടായതിനെത്തുടർന്ന് അത് നന്നാക്കാൻ എത്തിയതായിരുന്നു ഇയാൾ. ജീവനക്കാരൻ തന്നെ സ്പർശിക്കാൻ ശ്രമിച്ചെന്നും മുറിയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായില്ലെന്നും നടി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. നടി ബഹളം വെച്ചതോടെ പ്രതി മുറിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവസമയത്ത് നടി മുറിയിൽ ഒറ്റക്കായിരുന്നു. എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ പ്രതി ആരോപണങ്ങൾ നിഷേധിച്ചു. ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണ് താൻ മുറിയിലേക്ക് പോയതെന്നാണ് ഇയാളുടെ മൊഴി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച ശേഷമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.



