റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ലോക പ്രതിരോധ പ്രദർശനത്തിന്റെ (വേൾഡ് ഡിഫൻസ് ഷോ) മൂന്നാം പതിപ്പിന് പ്രൗഢഗംഭീരമായ തുടക്കം. റിയാദ് നഗരത്തിന് വടക്ക് മൽഹമിൽ സജ്ജമാക്കിയ കൂറ്റൻ വേദിയിൽ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് (ഗാമി) സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര മേള വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും. സൗദി റോയൽ എയർഫോഴ്‌സ് വിമാനങ്ങൾ ആകാശത്ത് തീർത്ത വിസ്മയകരമായ എയറോബാറ്റിക് പ്രകടനങ്ങൾ ഉദ്ഘാടന ചടങ്ങിന് മിഴിവേകി. വിമാനങ്ങളുടെ സാങ്കേതിക തികവും പൈലറ്റുമാരുടെ വൈദഗ്ധ്യവും പ്രകടമാക്കിയ ആകാശക്കാഴ്ചകൾ കാണികൾക്ക് ആവേശം പകർന്നു.
സൗദി അറേബ്യയുടെ ‘വിഷൻ 2030’-ന്റെ ഭാഗമായി സൈനിക ചെലവിന്റെ 50 ശതമാനത്തിലധികം പ്രാദേശികവൽക്കരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ പ്രദർശനം വിലയിരുത്തപ്പെടുന്നത്. പ്രതിരോധ മേഖലയിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനൊപ്പം അത്യാധുനിക സാങ്കേതിക വിദ്യകൾ സ്വന്തമായി വികസിപ്പിക്കാനും സൗദി ലക്ഷ്യമിടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ആഗോള പ്രതിരോധ കമ്പനി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രധാന വേദിയായ മന്ത്രാലയ പവലിയനിൽ വെച്ച് അമീർ ഖാലിദ് ബിൻ സൽമാൻ വിവിധ വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ആഗോള പ്രതിരോധ-സുരക്ഷാ കമ്പനികൾ തങ്ങളുടെ പുത്തൻ ആയുധങ്ങളും സംവിധാനങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. സുപ്രധാനമായ പല പ്രതിരോധ കരാറുകളും പ്രദർശനത്തിന്റെ ഭാഗമായി ഒപ്പുവെക്കപ്പെടുന്നുണ്ട്.



