ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നുണ്ടായ അപകടത്തിൽ ഗൂഢാലോചന ആരോപിച്ച് എൻ.സി.പി (എസ്.പി) എം.എൽ.എയും അദ്ദേഹത്തിന്റെ അനന്തരവനുമായ രോഹിത് പവാർ രംഗത്ത്. അപകടം നടന്ന ദിവസം അജിത് പവാർ പൂനെയിൽ നിന്ന് കാർ മാർഗ്ഗം ബരാമതിയിലേക്ക് വരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും വാഹനവ്യൂഹം നീങ്ങി ത്തുടങ്ങിയതാണെന്നും രോഹിത് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ അവസാന നിമിഷം അദ്ദേഹം വാഹനത്തിൽ കയറാതെ വിമാനയാത്ര തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിമാനത്തിന്റെ പൈലറ്റിനെ മാറ്റിയതിലും ദുരൂഹതയുണ്ടെന്ന് രോഹിത് പവാർ ആരോപിച്ചു. യാത്രാ പ്ലാനിൽ പെട്ടെന്നുണ്ടായ മാറ്റങ്ങളും പൈലറ്റിന്റെ മാറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിക്കപ്പെടണം. അപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടതിന് പിന്നിൽ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഉന്നതതല അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ വെളിപ്പെടുത്തലുകൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.



