ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്‌സഭയിൽ നോട്ടീസ് നൽകി. വിദേശ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ രാജ്യവിരുദ്ധമാണെന്നും സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും ആരോപിച്ചാണ് ‘സബ്സ്റ്റാന്റിവ് മോഷൻ’ (Substantive Motion) വഴി നോട്ടീസ് നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിക്കുകയാണെന്നും വിദേശ ഏജൻസികളുമായി ചേർന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും നോട്ടീസിൽ ആരോപിക്കുന്നു.
ബജറ്റ് ചർച്ചയ്ക്കിടെ ഇന്ത്യ-യു.എസ് വ്യാപാര കരാറിനെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും സഭയെ തെറ്റായ വിവരങ്ങൾ ധരിപ്പിച്ചു എന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ നടത്തിയ ആരോപണങ്ങൾ വസ്തുതയില്ലാത്തതാണെന്നും ഇത് സഭയുടെ പ്രത്യേകാവകാശ ലംഘനമാണെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും വ്യക്തമാക്കി. രാഹുലിന്റെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുന്നതാണെന്നും അതിനാൽ അദ്ദേഹത്തെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.



