ബതിൻഡ: അവിഹിത ബന്ധം തുടരുന്നതിന് തടസ്സമാകുമെന്ന് കരുതി സ്വന്തം മക്കളെ എലിവിഷം നൽകി കൊലപ്പെടുത്തിയ മാതാവിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ബതിൻഡ സ്വദേശിനി ജാസി കൗറിനെയാണ് ഫൂൽ പോലീസ് പിടികൂടിയത്. എട്ട് വയസ്സുകാരിയായ സുക്പ്രീത് കൗർ, ആറ് വയസ്സുകാരനായ ഫതേവീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകിയാണ് പ്രതി ക്രൂരകൃത്യം നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകങ്ങളിൽ പ്രതിയുടെ സഹോദരി മോട്ടോ കൗറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
15 ദിവസം മുൻപാണ് മൂത്തമകൾ സുക്പ്രീത് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇതൊരു സ്വാഭാവിക മരണമാണെന്ന് എല്ലാവരും കരുതിയിരിക്കെ, കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാമത്തെ മകനും സമാനമായ രീതിയിൽ മരണപ്പെട്ടതോടെയാണ് ഗ്രാമവാസികൾക്ക് സംശയം തോന്നിയത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. പ്രതിയുടെ സഹോദരി മോട്ടോ കൗർ, ലഖി സിങ് എന്നിവർ കൊലപാതകത്തിന് കൂട്ടുനിന്നതായി പോലീസ് ഉദ്യോഗസ്ഥൻ മനോജ് കുമാർ അറിയിച്ചു. കേസിലെ മൂന്നാം പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.



