റിയാദ്: വിശുദ്ധ റമദാൻ വ്രതാരംഭത്തിന് മുന്നോടിയായി ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഫെബ്രുവരി 17 ചൊവ്വാഴ്ച ശഅബാൻ 29 ആണ്. അന്ന് വൈകുന്നേരം നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പ് വഴിയോ മാസപ്പിറവി ദർശിക്കുന്നവർ ആ വിവരം തൊട്ടടുത്തുള്ള കോടതിയെ അറിയിക്കണമെന്നും ഇതിന് ശേഷിയുള്ളവർ ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാൽ ഫെബ്രുവരി 18 ബുധനാഴ്ച റമദാൻ ഒന്നായിരിക്കും. മാസപ്പിറവി ദൃശ്യമാകാത്ത പക്ഷം ശഅബാൻ 30 പൂർത്തിയാക്കി ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കും വ്രതാരംഭം കുറിക്കുക. മാസപ്പിറവി നിരീക്ഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് പ്രവാസികളടക്കമുള്ള വിശ്വാസി സമൂഹം.



