റിയാദ്: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾ നാളെ (ഫെബ്രുവരി 17) ആരംഭിക്കും. സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. റിയാദ്, ജിദ്ദ, ദമ്മാം, അൽ-ഖോബാർ, ജുബൈൽ തുടങ്ങി പ്രധാന നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സ്കൂൾ അധികൃതർ അറിയിച്ചു. ഇന്ത്യയിലെ സമയക്രമത്തിന് അനുസൃതമായാണ് സൗദിയിലെ സ്കൂളുകളിലും പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്.
പത്താം ക്ലാസിൽ ഈ വർഷം രണ്ട് പരീക്ഷകൾ നടത്താനുള്ള പുതിയ പരിഷ്കാരം നടപ്പിലാക്കുന്ന സാഹചര്യത്തിൽ, ആദ്യ പരീക്ഷയിൽ തന്നെ എല്ലാ വിദ്യാർഥികളും പങ്കെടുക്കണമെന്ന് സിബിഎസ്ഇ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദിയിലെ ഇന്ത്യൻ സ്കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നതിനാൽ വിദ്യാർഥികൾക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റുകളും ഉറപ്പുവരുത്തിയിട്ടുണ്ട്.
പരീക്ഷാ കാലയളവിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കുന്നതിനായി സ്കൂളുകളിൽ കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് അലിഫ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ അറിയിച്ചു. വരും ദിവസങ്ങളിൽ പ്രധാന വിഷയങ്ങളുടെ പരീക്ഷകൾ നടക്കാനിരിക്കെ മികച്ച വിജയം കൈവരിക്കാനുള്ള ആത്മവിശ്വാസത്തിലാണ് പ്രവാസി വിദ്യാർഥികൾ



