കൊച്ചി: വിവാദമായ ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ജയറാം ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായേക്കും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് വ്യക്തത വരുത്താനാണ് ഇ.ഡി ജയറാമിനെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് താരത്തിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ശബരിമലയിലെ സ്വർണ്ണപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
നേരത്തെ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ജയറാമിനെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് വർഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും എന്നാൽ പണമിടപാടുകൾ ഒന്നുമില്ലെന്നുമാണ് ജയറാം അന്ന് നൽകിയ മൊഴി. എന്നാൽ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ സാധ്യതകളാണ് ഇ.ഡി ഇപ്പോൾ പരിശോധിക്കുന്നത്. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ ഉൾപ്പെടെയുള്ളവരെ ഇ.ഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.



