കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നവകേരള സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം (നവകേരള സർവ്വേ) ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന് തിരിച്ചടിയായ ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ ഇത്തരത്തിലുള്ള സർവ്വേകൾ നടത്താൻ പാടില്ലെന്ന് കോടതി കർശനമായി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെ ക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടാനുള്ള പദ്ധതി എന്ന നിലയിലായിരുന്നു മുഖ്യമന്ത്രി ഈ സർവ്വേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇത് സാമ്പത്തിക നിയമങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നാണ് കോടതി നിരീക്ഷിച്ചത്.
ഹൈക്കോടതി വിധിക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. സി.പി.ഐ.എം പ്രവർത്തകരെയും സർക്കാർ ഫണ്ടും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള നീക്കമാണ് സർക്കാർ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആദിവാസി ഊരുകളിൽ ലഘുലേഖ വിതരണം ചെയ്യാൻ നിർദ്ദേശിച്ചത് നിയമവിരുദ്ധമാണെന്നും കോടതി നടപടി പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



