റിയാദ്: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ താരിഖ് റഹ്മാനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിനന്ദിച്ചു. താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചതിലുള്ള സന്തോഷം പങ്കുവെച്ച കിരീടാവകാശി, അദ്ദേഹത്തിനും ബംഗ്ലാദേശ് ജനതക്കും കൂടുതൽ പുരോഗതിയും ഐശ്വര്യവും നേരുന്നതായി ബുധനാഴ്ച പുറത്തിറക്കിയ സന്ദേശത്തിൽ വ്യക്തമാക്കി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ പാർട്ടി നേടിയ വൻ വിജയത്തിന് പിന്നാലെ ചൊവ്വാഴ്ച പാർലമെന്റ് മന്ദിരത്തിന്റെ സൗത്ത് പ്ലാസയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും വധിക്കപ്പെട്ട മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനാണ് അറുപതുകാരനായ താരിഖ് റഹ്മാൻ. ബംഗ്ലാദേശും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരും നാളുകളിൽ കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും.



