തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. വിതുര മണലി ആദിവാസി ഊരിലെ ബിന്നിൽ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണയുടെ (37) കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച അഡ്മിറ്റായ യുവതിക്ക് യഥാസമയം ചികിത്സ നൽകാനോ ലേബർ റൂമിൽ പ്രവേശിപ്പിക്കാനോ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദർ തയ്യാറായില്ലെന്നും, ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കൈക്കൂലി നൽകാത്തതിനാലാണ് ചികിത്സ വൈകിപ്പിച്ചതെന്നാണ് പ്രധാന പരാതി. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം.
ശിശു മരിച്ചതിന് പിന്നാലെ വിശദീകരണം നൽകാതെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പിന്തുടർന്ന് പതിനൊന്നാംകല്ല് ജംഗ്ഷനിൽ വെച്ച് തടഞ്ഞു. തുടർന്ന് പോലീസ് സഹായത്തോടെയാണ് ഇവരെ തിരികെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെത്തുടർന്ന് ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നും ആദിവാസി കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



