ന്യൂഡൽഹി: കോൺഗ്രസിനെതിരെ പ്രതിഷേധ മാർച്ച് നടത്താൻ വിദ്യാർഥികളെ ജന്തർ മന്തറിലെത്തിച്ച ഗൽഗോത്തിയ സർവകലാശാലയുടെ നടപടി വിവാദമാകുന്നു. ഗ്രേറ്റർ നോയ്ഡ ആസ്ഥാനമായുള്ള ഈ സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥികൾ കോൺഗ്രസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചാണ് വൻ പരിഹാസത്തിന് ഇടയാക്കിയത്. വോട്ടെടുപ്പിന് ശേഷം കോൺഗ്രസ് ‘മംഗൾസൂത്രം’ തട്ടിയെടുക്കുമെന്നും ‘അർബൻ നക്സലിസം’ നടപ്പിലാക്കുമെന്നുമുള്ള പ്ലക്കാർഡുകൾ ഏന്തിയാണ് വിദ്യാർഥികൾ എത്തിയത്. എന്നാൽ, എന്തിനാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്ന് ചോദിച്ച മാധ്യമപ്രവർത്തകർക്ക് വ്യക്തമായ മറുപടി നൽകാൻ ആർക്കും സാധിച്ചില്ല.
പ്രതിഷേധത്തിനിടെ വിദ്യാർഥികൾ പ്ലക്കാർഡുകൾ തെറ്റായി വായിക്കുന്നതും സമരത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ധാരണയില്ലാതെ പതറുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘വിക്സിത് ഭാരത്’ ലക്ഷ്യമിട്ടാണ് തങ്ങൾ വന്നതെന്ന് ഒരു വിദ്യാർഥി പ്രതികരിച്ചപ്പോൾ, മറ്റുള്ളവർക്ക് പ്രതിഷേധ വിഷയങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു. കൂടാതെ, എ.ഐ ഉച്ചകോടിയിൽ ദക്ഷിണ കൊറിയൻ കമ്പനിയുടെ ഡ്രോൺ തങ്ങൾ വികസിപ്പിച്ചതാണെന്ന് അവകാശപ്പെട്ടും ഈ സർവകലാശാല നേരത്തെ വിവാദത്തിലായിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്യാർഥികളെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് സർവകലാശാലാ അധികൃതർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.



