ചെന്നൈ: ഗവർണർമാരുടെ നിയമനത്തിലും അധികാരങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ നിർദ്ദേശിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന സർക്കാരുകൾ നൽകുന്ന പട്ടികയിൽ നിന്നായിരിക്കണം ഗവർണറെ തെരഞ്ഞെടുക്കേണ്ടതെന്നതാണ് സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട ശുപാർശ. അതത് സംസ്ഥാന നിയമസഭകൾ നിർദ്ദേശിക്കുന്ന മൂന്ന് പേരുടെ പട്ടികയിൽ നിന്ന് ഒരാളെ രാഷ്ട്രപതി ഗവർണറായി നിയമിക്കുന്ന രീതി നടപ്പിലാക്കണമെന്ന് സമിതി ആവശ്യപ്പെടുന്നു. തമിഴ്‌നാട് നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ നിർണ്ണായകമായേക്കാവുന്ന ഈ നിർദ്ദേശങ്ങളുള്ളത്.
ഗവർണറുടെ കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്തണമെന്നും ഒരാൾക്ക് ഒരു തവണ മാത്രമേ ഈ പദവി നൽകാവൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, കാലാവധി പൂർത്തിയാക്കിയ ശേഷം രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങൾ ഒഴികെയുള്ള മറ്റ് ഭരണഘടനാ പദവികളിൽ ഇവരെ നിയമിക്കരുതെന്നും സമിതി ശുപാർശ ചെയ്യുന്നുണ്ട്. നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. ഗവർണർ പദവിയുടെ രാഷ്ട്രീയ നിഷ്പക്ഷത ഉറപ്പാക്കാനും സംസ്ഥാനങ്ങളുടെ അധികാരം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പരിഷ്കാരങ്ങൾ.



