ന്യൂഡൽഹി: കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിന് ബംഗ്ലാദേശ് വിലക്കേർപ്പെടുത്തി. വിമാനത്താവള ഫീസും മറ്റ് ചാർജുകളും ഇനത്തിൽ കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് ബംഗ്ലാദേശ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഈ കർശന നടപടി. ഇതോടെ സ്‌പൈസ് ജെറ്റ് വിമാനങ്ങൾക്ക് ബംഗ്ലാദേശിന് മുകളിലൂടെ പറക്കാനോ അവിടുത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കാനോ അനുമതിയുണ്ടാകില്ല.
ഏകദേശം 40 കോടി രൂപയോളം (4.7 മില്യൺ ഡോളർ) സ്‌പൈസ് ജെറ്റ് ബംഗ്ലാദേശിന് നൽകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടിശ്ശിക അടയ്ക്കാൻ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് വ്യോമപാത അടക്കാൻ അധികൃതർ തീരുമാനിച്ചത്. ഈ നടപടി സ്‌പൈസ് ജെറ്റിന്റെ അന്താരാഷ്ട്ര സർവീസുകളെ, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള യാത്രകളെ കാര്യമായി ബാധിക്കും. നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്‌പൈസ് ജെറ്റിന് ബംഗ്ലാദേശിന്റെ ഈ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്.



