ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥരുടെ നടപടി. മൈക്രോഫിനാൻസ് പദ്ധതിയുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് വിജിലൻസ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.
പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശക്ക് വായ്പയെടുത്ത് യോഗം അംഗങ്ങൾക്ക് കൂടിയ പലിശക്ക് നൽകിയെന്നും, ഇതിലൂടെ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നുമാണ് കേസ്. നേരത്തെ ഈ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിലും തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ വെള്ളാപ്പള്ളി നടേശനിൽ നിന്ന് മൊഴിയെടുത്തത്.
ഏകദേശം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.



