മദീന: സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. പള്ളിയിലെ അതീവ പ്രാധാന്യമുള്ള റൗദ ശരീഫിൽ അദ്ദേഹം നമസ്‌കാരം നിർവഹിക്കുകയും പ്രവാചകൻ മുഹമ്മദ് നബിയുടെയും (സ) അബൂബക്കർ സിദ്ദീഖ് (റ), ഉമർ ബിൻ ഖതാബ് (റ) എന്നീ സഹാബികളുടെയും ഖബറിടങ്ങളിൽ സലാം ചൊല്ലി അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. മസ്ജിദുന്നബവിയിൽ എത്തിയ കിരീടാവകാശിയെ ഇരുഹറം കാര്യാലയ മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ, മസ്ജിദുന്നബവിയിലെ ഇമാമുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ രാജകുമാരൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുള്ള ബിൻ ഫർഹാൻ രാജകുമാരൻ തുടങ്ങിയ ഉന്നതതല സംഘവും കിരീടാവകാശിയെ അനുഗമിച്ചിരുന്നു. റമദാൻ മാസത്തിന്റെ തുടക്കത്തിൽ മദീനയിലെത്തിയ അദ്ദേഹം പ്രവാചക നഗരിയിലെ വികസന പ്രവർത്തനങ്ങളും തീർഥാടകർക്കായുള്ള സൗകര്യങ്ങളും വിലയിരുത്തി. സന്ദർശനത്തിന് ശേഷം അദ്ദേഹം പ്രമുഖ പണ്ഡിതന്മാരും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.



