വയനാട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരിതബാധിതരായ വ്യാപാരികൾക്ക് കൈത്താങ്ങുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. സർക്കാർ പ്രഖ്യാപിച്ച ധനസഹായ പട്ടികയിൽ ഉൾപ്പെടാതെ പോയ 40 ചെറുകിട വ്യാപാരികൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാനാണ് പ്രിയങ്ക ഗാന്ധിയുടെ തീരുമാനം. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസത്തിന് ഇത് വലിയ ആശ്വാസമാകും.
പല കാരണങ്ങളാൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്ത സാധാരണക്കാരായ കച്ചവടക്കാരെ കണ്ടെത്തിയാണ് ഈ സാമ്പത്തിക സഹായം എത്തിക്കുന്നത്. വയനാട്ടിലെ ദുരന്ത ബാധിത പ്രദേശം സന്ദർശിച്ച വേളയിൽ വ്യാപാരികൾ നേരിടുന്ന വലിയ പ്രതിസന്ധി പ്രിയങ്ക ഗാന്ധിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ദുരന്തത്തിൽ കടകളും ഉപജീവനമാർഗങ്ങളും തകർന്നവർക്ക് വീണ്ടും ജീവിതം കെട്ടിപ്പടുക്കാൻ ഈ തുക വിനിയോഗിക്കാം. തുക നേരിട്ട് വ്യാപാരികളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങൾ അപര്യാപ്തമാണെന്ന പരാതി നിലനിൽക്കെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഈ ഇടപെടൽ.



