പാലക്കാട്: താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഗർഭിണി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും കാണിച്ച് സഹോദരൻ നൽകിയ പരാതിയിൽ തൃത്താല പോലീസ് കേസെടുത്തു. ഈ മാസം 16-നാണ് ഒൻപത് മാസം ഗർഭിണിയായിരുന്ന നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ ചികിത്സയിൽ തുടരവെ, ഇന്നലെ രാവിലെ പത്തരയോടെ നൗഷിജയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സവും അമിതമായ രക്തസ്രാവവും അനുഭവപ്പെടുകയായിരുന്നു. നില അതീവ ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തെ പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.



