ന്യൂഡൽഹി: ജ്യോതിർമഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പ്രയാഗ്‌രാജ് പ്രത്യേക കോടതി ഉത്തരവിട്ടു. ആശ്രമത്തിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദ്ദേശം. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഝൂൻസി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയോട് സ്പെഷ്യൽ ജഡ്ജി വിനോദ് കുമാർ ചൗരസ്യ നിർദ്ദേശിച്ചു. സ്വാമി അവിമുക്തേശ്വരാനന്ദിനെ കൂടാതെ അദ്ദേഹത്തിന്റെ ശിഷ്യനായ മുകുന്ദാനന്ദ ഗിരിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവുണ്ട്.
ശ്രീ കൃഷ്ണ ജന്മഭൂമി മുക്തി നിർമ്മാൺ ട്രസ്റ്റ് അധ്യക്ഷൻ അശുതോഷ് ബ്രഹ്മചാരി മഹാരാജും മറ്റുള്ളവരും നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. വാരണാസിയിലെ വിദ്യാമഠം ആശ്രമത്തിൽ വെച്ച് കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം. പീഡനത്തിനിരയായ കുട്ടികളുടെ മൊഴികളും പരാതിക്കാർ ഹാജരാക്കിയ സി.ഡി ഉൾപ്പെടെയുള്ള തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി നടപടി സ്വീകരിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ പോക്സോ നിയമത്തിലെ ഗൗരവകരമായ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തും.



