കൊല്ലം: മോഷണക്കുറ്റത്തിന് ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി റഫീഖാണ് ഞായറാഴ്ച ഉച്ചയോടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീക്കൊളുത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. വീട്ടിൽ നിന്നും തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ അഞ്ചൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി റഫീഖിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കേസിൽ പോലീസ് പിടികൂടിയത്. അഞ്ചലിൽ നിന്നും കുളത്തൂപ്പുഴക്ക് പോയ സ്വകാര്യ ബസ്സിൽ യാത്ര ചെയ്തിരുന്ന കുട്ടിയുടെ മുക്കാൽ പവന്റെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ചതിനാണ് സബീന അറസ്റ്റിലായത്. കൊലുസ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ അമ്മ ജീവനക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സബീനയെ സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്. സബീന മുൻപും സമാനമായ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം അഞ്ചലിലെ ഒരു ക്ഷേത്ര ഉത്സവത്തിനിടെ കുട്ടിയുടെ മാല മോഷ്ടിച്ചതിനും ഇവരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചിരുന്നു.



