ചെന്നൈ: ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവർ തെമ്മാടികളും വിഡ്ഢികളും ക്രൂരന്മാരുമാണെന്ന വിവാദ പ്രസ്താവനയുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. തമിഴ്നാട്ടിൽ നടന്ന ഒരു ആത്മീയ സംഘടനയുടെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്വയം യുക്തിവാദികൾ എന്ന് വിശേഷിപ്പിക്കുന്നവർ ഗുരുവിനെ ദൈവമായി കാണുന്നവരെ അധിക്ഷേപിക്കുകയാണെന്നും, യഥാർത്ഥത്തിൽ അത്തരക്കാർ വിഡ്ഢികളും മര്യാദയില്ലാത്തവരുമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു ഹൈക്കോടതി ജഡ്ജിയിൽ നിന്നുണ്ടായ ഈ പരസ്യ പ്രതികരണം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
അടുത്തിടെ തിരുപ്പറംകുണ്ഡ്രത്തിലെ ചരിത്രപ്രസിദ്ധമായ ദർഗക്ക് സമീപമുള്ള കൽസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ജസ്റ്റിസ് സ്വാമിനാഥന്റെ വിധി വലിയ വിവാദമായിരുന്നു. ഈ വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ രംഗത്തെത്തുകയും അദ്ദേഹത്തിനെതിരെ ഡി.എം.കെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിലപാടുകൾ രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണെന്നും പക്ഷപാതപരമാണെന്നും ഇതിനകം തന്നെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.



