കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കൊയിലാണ്ടി പൊയിൽകാവ് സ്വദേശി അനിയുടെ മകളും ഗുരുദേവ കോളേജ് വിദ്യാർഥിയുമായ ശ്രീനന്ദയാണ് മരിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. നെറ്റിയിലും താടിയിലുമടക്കം മൂന്ന് സെന്റിമീറ്ററോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തൂങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ഇത്രയും ആഴത്തിലുള്ള മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതാണ് മരണത്തിൽ ദുരൂഹത ഉയർത്തുന്നത്.
തിങ്കളാഴ്ച രാത്രിയാണ് ശ്രീനന്ദയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയ സമയത്തായിരുന്നു സംഭവം. മാതാപിതാക്കൾ തിരികെ എത്തിയപ്പോഴാണ് ശ്രീനന്ദയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണത്തിൽ വ്യക്തത വരുത്തുന്നതിനായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹതകൾ നീങ്ങുകയുള്ളൂവെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.



