വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ സർക്കാർ പൂഴ്ത്തിയതായി റിപ്പോർട്ട്. ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകൾ നീതിന്യായ വകുപ്പ് പുറത്തുവിട്ടെങ്കിലും, ട്രംപിനെതിരായ പരാതിയുമായി ബന്ധപ്പെട്ട അമ്പതിലധികം എഫ്.ബി.ഐ (FBI) രേഖകൾ കാണാനില്ലെന്നാണ് കണ്ടെത്തൽ. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ‘സർക്കാർ ഒളിച്ചുകളി’ എന്നാണ് ഈ സംഭവത്തെ ഡെമോക്രാറ്റുകൾ വിശേഷിപ്പിക്കുന്നത്. തനിക്ക് 13-നും 15-നും ഇടയിൽ വയസ്സുള്ളപ്പോൾ എപ്‌സ്റ്റീൻ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും അദ്ദേഹം പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
എഫ്.ബി.ഐ ഏജന്റുമാർ പരാതിക്കാരിയുമായി നടത്തിയ നാല് അഭിമുഖങ്ങളുടെ കുറിപ്പുകളിൽ ഒരെണ്ണം മാത്രമാണ് നിലവിൽ പൊതു ഡാറ്റാബേസിൽ ലഭ്യമായിട്ടുള്ളത്. ബാക്കി മൂന്ന് സംഗ്രഹങ്ങളും അനുബന്ധ രേഖകളും നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമായതായി എൻ.പി.ആർ (NPR), ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, രേഖകൾ നീക്കം ചെയ്തിട്ടില്ലെന്നും സ്വകാര്യ വിവരങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി മാറ്റിയതാണെന്നും ഉടൻ പുനഃസ്ഥാപിക്കുമെന്നും നീതിന്യായ വകുപ്പ് വിശദീകരിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പുറത്തുവന്ന ഫയലുകൾ തന്നെ കുറ്റവിമുക്തനാക്കിയെന്നുമാണ് ട്രംപിന്റെ നിലപാട്. ഈ സംഭവം ട്രംപ് ഭരണകൂടത്തിനെതിരെ വലിയ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിവെച്ചിരിക്കുകയാണ്.



