കൊച്ചി: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ദി കേരള സ്റ്റോറി 2’ വിന്റെ റിലീസ് കേരള ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. ചിത്രത്തിന്റെ ഉള്ളടക്കം സാമുദായിക സൗഹാർദ്ദം തകർക്കുമെന്നും ഒരു പ്രത്യേക വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സിനിമ പ്രദർശിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും സെൻസർ ബോർഡിന്റെയും വിശദീകരണം തേടിയിട്ടുണ്ട്.
ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കേരളത്തെ അപമാനിക്കുന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സിനിമയിൽ ഉള്ളതെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് സിനിമയെന്നും പ്രദർശനത്തിന് അനുമതി നൽകണമെന്നുമാണ് അണിയറപ്രവർത്തകരുടെ നിലപാട്. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ റിലീസ് പാടില്ലെന്നാണ് കോടതി നിർദ്ദേശം. ചിത്രത്തിന്റെ ടീസറും ട്രെയിലറും വലിയ തോതിലുള്ള ചർച്ചകൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും ഇതിനോടകം തന്നെ വഴിവെച്ചിട്ടുണ്ട്



