റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ഹോത്ത ബനീ തമീം – മക്ക റോഡിൽ മഹ്‌ലൂമിയ എന്ന സ്ഥലത്തുവെച്ച് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു.
യാത്രക്കിടെ ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം തകരുകയും ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. 50-ഓളം യാത്രക്കാരുണ്ടായിരുന്ന ബസിലെ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വർഷങ്ങളായി ഹോത്ത ബനീ തമീമിൽ ഭർത്താവിനോടൊപ്പം താമസിച്ചുവരികയായിരുന്നു മരിച്ച ഷീബ.



