വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ജനീവയിൽ നടന്ന ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി രേഖപ്പെടുത്തി. ഇറാന്റെ നിലപാടുകളിൽ താൻ ഒട്ടും സന്തുഷ്ടനല്ലെന്നും അവർക്ക് ഒരിക്കലും ആണവായുധം നിർമ്മിക്കാൻ അനുവാദമുണ്ടാകില്ലെന്നും വൈറ്റ് ഹൗസിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകളിൽ ഉടൻ ധാരണയായില്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി.
മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക നീക്കം ശക്തമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവന. അതേസമയം, ഇസ്രായേലിലെ യുഎസ് എംബസിയിലെ അവശ്യ സർവീസിലില്ലാത്ത ജീവനക്കാരോടും കുടുംബാംഗങ്ങളോടും എത്രയും വേഗം രാജ്യം വിടാൻ യുഎസ് അംബാസഡർ മൈക്ക് ഹക്കബി നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ വിമാന സർവീസുകൾ മുടങ്ങിയേക്കുമെന്ന ആശങ്കയുള്ളതിനാൽ ഉടൻ തന്നെ മടങ്ങാനാണ് നിർദ്ദേശം.
മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അടുത്ത ആഴ്ച ആദ്യം ഇസ്രായേൽ സന്ദർശിക്കും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷകർക്ക് അനുമതി നൽകാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
ബ്രിട്ടൻ, ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള കെഎൽഎം (KLM) വിമാനക്കമ്പനി തെൽ അവീവിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഒരു വശത്ത് സൈനിക നീക്കങ്ങൾ ശക്തമാക്കുമ്പോഴും, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ളവർ ഒമാന്റെ മധ്യസ്ഥതയിൽ നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.



