കോഴിക്കോട്: സ്വകാര്യ ബസ്സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പ്രതിയായിരുന്ന അധ്യാപകനെ കൊയിലാണ്ടി പ്രത്യേക പോക്സോ കോടതി വെറുതെവിട്ടു. ബാലുശ്ശേരി കിനാലൂർ സ്വദേശിയും പൂവമ്പായ് ഹൈസ്കൂൾ അധ്യാപകനുമായ ഷാനവാസിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. 2023 നവംബറിൽ നടന്ന സംഭവത്തിൽ സഹയാത്രികനായ ഷാനവാസ് തന്നോട് അപമര്യാദയായി പെരുമാറി എന്ന പെൺകുട്ടിയുടെ പരാതിയിൽ താമരശ്ശേരി പോലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നത്. എന്നാൽ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും കൃത്യമായ തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രസ്താവിച്ചത്.
കേസിൽ വിസ്തരിച്ച എട്ട് സാക്ഷികളുടെ മൊഴികളിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളുണ്ടെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ 16 ഓളം രേഖകൾ കുറ്റം സംശയാതീതമായി തെളിയിക്കാൻ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ആരോപണത്തെ പിന്തുണയ്ക്കുന്നില്ലെന്ന് വിലയിരുത്തിയ കോടതി, കുറ്റം തെളിയിക്കാനാവശ്യമായ ശക്തമായ തെളിവുകളില്ലാത്തതിനാൽ പ്രതിയെ വെറുതെ വിടുകയായിരുന്നു. നീതി ലഭിച്ചുവെന്നും വിധിയുടെ പകർപ്പ് പഠിച്ച ശേഷം തുട നടപടികൾ തീരുമാനിക്കുമെന്നും ഷാനവാസ് പ്രതികരിച്ചു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. കെ.പി. ഫിലിപ്പ് കോടതിയിൽ ഹാജരായി.



