വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചെ ഇസ്രായേലും അമേരിക്കയും ആരംഭിച്ച സംയുക്ത വ്യോമാക്രമണം അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ‘ലയൺസ് റോർ’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കം, കഴിഞ്ഞ ജൂണിൽ ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ നടന്ന ആക്രമണത്തേക്കാൾ വളരെ വിപുലവും മാരകവുമാണെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെ തകർക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇറാന്റെ പക്കലുള്ള രണ്ടായിരത്തിലധികം ബാലിസ്റ്റിക് മിസൈലുകളും അവയുടെ വിക്ഷേപണ കേന്ദ്രങ്ങളും തകർക്കുന്നതിനോടൊപ്പം, ഇറാന്റെ ഉന്നത സൈനിക-ഭരണ നേതൃത്വങ്ങളെ വകവരുത്തുക എന്നതും ഈ സംയുക്ത നീക്കത്തിന്റെ പ്രധാന ലക്ഷ്യമാണെന്ന് യുഎസ്-ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാനിൽ തങ്ങൾ ‘വൻതോതിലുള്ള സൈനിക നടപടികൾ’ (Major combat operations) തുടങ്ങിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. അതേസമയം, ഈ മുൻകൂർ ആക്രമണത്തിന് കൃത്യമായ തന്ത്രപരമായ ന്യായീകരണങ്ങളില്ലെന്നും യുദ്ധം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗം സെനറ്റർ ജാക്ക് റീഡ് മുന്നറിയിപ്പ് നൽകി. ആക്രമണത്തെ ക്കുറിച്ച് കോൺഗ്രസിന് മുൻകൂട്ടി അറിവോ വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളോ നൽകിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ജൂണിൽ നടന്ന 12 ദിവസത്തെ ഇസ്രായേൽ-ഇറാൻ യുദ്ധത്തിന് ശേഷം മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്.



