ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസികളായ താസ്നിം, ഫാർസ് എന്നിവ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഖാംനഈയുടെ മരണം സംബന്ധിച്ച വിവരം ആദ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തുടർന്ന് ഇറാനിലെ ഔദ്യോഗിക കേന്ദ്രങ്ങളും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടതെന്നാണ് സൂചന.
ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി നിൽക്കുന്നതിനിടെയാണ് ഈ നിർണ്ണായക സംഭവം ഉണ്ടായിരിക്കുന്നത്. ഖാംനഈയുടെ മരണം ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും മേഖലയിലെ സംഘർഷങ്ങളെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ പരമാധികാരിയായിരുന്ന ഖാംനഈയുടെ വിയോഗം ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറും. കൂടുതൽ വിവരങ്ങൾക്കായി ലോകം ഉറ്റുനോക്കുകയാണ്.



