ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ നേതൃത്വ സമിതിയിലേക്ക് അലി റസ അറാഫിയെ നിയമിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്കിടയിൽ ഭരണപരമായ തുടർച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. ഇറാനിലെ ഖ്വാം സെമിനാരികളുടെ തലവനും ഗാർഡിയൻ കൗൺസിൽ അംഗവുമായ അറാഫിക്ക് വലിയ രാഷ്ട്രീയ-മതസ്വാധീനമാണ് ഉള്ളത്. ഇറാന്റെ ഭരണഘടന അനുസരിച്ച് പരമോന്നത നേതാവിന്റെ അഭാവത്തിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഭരണം നിയന്ത്രിക്കുക ഈ സമിതിയായിരിക്കും.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന വേളയിൽ അറാഫിയുടെ നിയമനം ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഖാംനഈയുടെ വധം ഇറാന്റെ ആത്മവീര്യത്തെ തകർക്കില്ലെന്നും പ്രതിരോധ നടപടികൾ ശക്തമായി തുടരുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നേതൃത്വത്തിന് കീഴിൽ അമേരിക്കക്കും ഇസ്രായേലിനും എതിരെ ഇറാൻ സ്വീകരിക്കുന്ന നിലപാടുകൾ എന്തായിരിക്കുമെന്നതിൽ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. അറാഫിയുടെ നേതൃത്വം രാജ്യത്തെ ഈ കടുത്ത പ്രതിസന്ധിയിൽ എങ്ങനെ നയിക്കുമെന്നതാണ് ഇനി നിർണ്ണായകം.



